മറയൂർക്കാടിലെ ചന്ദനമോഷ്ടാവ് ഡബിൾ മോഹനായി 'പൃഥ്വി രാജ്'. 'വിലായത്ത് ബുദ്ധ'പൂർത്തിയായി.
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. വിവിധ ഷെഡ്യൂളകളിലായി നൂറ്റിയിരുപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂർത്തിയായത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിൽ പ്രഥ്വിരാജിൻ്റെ കാലിനു പരിക്കു പറ്റിയിരുന്നു. അതിനാൽ ചിത്രീകരണം ഇടക്ക് ബ്രേക്ക് ചെയ്യേണ്ടി വന്നിരുന്നു.ആക്ഷൻ ഭാഗങ്ങൾ ചിത്രീകരിക്കുന്നത് കാലിൻ്റെ പരുക്ക് പൂർണ്ണമായും ഭേദപ്പെട്ടതിന് ശേഷം മാത്രമേ സാധ്യമാകുകയുള്ളൂ എന്നതിനാൽ പ്രഥ്വിരാജ് പൂർണ്ണമായും ഓക്കെ ആയത്തിന് ശേഷമാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചതെന്ന് നിർമ്മാതാവ് സന്ധീപ് സേനൻ വ്യക്തമാക്കി.
ഇതിനിടയിൽ എംബുരാൻ പൂർത്തിയാക്കിക്കൊണ്ടാണ് വിലായത്ത് ബുദ്ധയിലെ ഡബിൾ മോഹൻ എന്ന ചന്ദനക്കള്ളകടത്തുകാരനെ അവതരിപ്പിക്കാനായി പ്രഥ്വിരാജ് മറയൂരിൽ എത്തിയത്. മറയൂർ , ചെറുതോണി, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സമീപകാല പ്രഥ്വി രാജ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ദിവസം ചിത്രീകരിക്കുകയും, മുടക്കു മുതലുള്ളതുമായ ചിത്രമാണ് വിലായത്ത് ബുദ്ധ'. മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘർഷഭരിതമാക്കുന്ന ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പ്രഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും, ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധം അരങ്ങുതകർക്കുമ്പോൾ അത് കാത്തുവച്ച പ്രതികാരത്തിൻ്റെ ഭാഗം കൂടിയാകുകയാണ്. രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് കഥാവികസനം. ഷമ്മി തിലകനാണ് ഭാസ്ക്കരൻ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുറുക്കിച്ചുവന്ന പല്ലുകളും, തീഷ്ണമായ ഭാവവും, അലസമായ വേഷവിധാനം - മുണ്ടും ഷർട്ടുമൊക്കെയായിട്ടാണ് പ്രഥ്വിരാജ് അവതരിപ്പിക്കുന്ന ഡബിൾ മോഹൻ എന്ന കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായി.
അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി.ജെ. അരുണാചലം,, രാജശീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണു നായിക. എഴുത്തുകാരനായ ജി. ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദുഗോപനും , രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്കു കടന്ന ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഉർവ്വശി പിക്ച്ചേർസാണ്.
ജെയ്ക്ക് ബിജോയ്സിൻ്റേതാണ് സംഗീതം. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ്& രണദേവ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ്. മനുമോഹൻ.കോസ്റ്റ്യം -ഡിസൈൻ - സുജിത് സുധാകർ .ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - മൺസൂർ റഷീദ്, വിനോദ് ഗംഗ .സഞ്ജയൻ മാർക്കോസ്, (പി ആർ ഓ) വാഴൂർ ജോസ്.