'എൻ ഇനിയ പൊൻ നിലാവേ' പകർപ്പവകാശം സാരിഗമക്ക് കേസിൽ ഇളയരാജക്ക് തിരിച്ചടി
ഇളയരാജ സംഗീതം നൽകിയ തമിഴ് ഗാനം 'എൻ ഇനിയ പൊൻ നിലവേ' സാരിഗമക്ക് സ്വന്തം. ഇളയരാരാജക്ക് അതിൽ അവകാശമില്ലെന്ന് വിധിച്ച് ദില്ലി ഹൈക്കോടതി. ഗാനത്തിന്റെ പകർപ്പവകാശം സംബന്ധിക്കുന്ന കേസിലാണ് ഇളയരാജക്ക് തിരിച്ചടി ഉണ്ടായിരിക്കുന്നത്. പ്രശസ്ത്മായ തമിഴ് ഗാനത്തിന്‍റെ പകര്‍പ്പവകാശം സരിഗമയ്ക്ക് ആണെന്നും അത് മറ്റൊരാള്‍ക്ക് നല്‍കാന്‍ ഇളയരാജയ്ക്ക് നിയമപരമായി സാധിക്കില്ലെന്നും കോടതി പറഞ്ഞു.
1980 ല്‍ ബാലു മഹേന്ദ്രയുടെ സംവിധാനത്തിലിറങ്ങിയ മൂടു പണി എന്ന തമിഴ് ചിത്രത്തിന് വേണ്ടി ഇളയരാജ സംഗീതം നൽകിയ ഗാനമാണ് എന്‍ ഇനിയ പൊന്‍ നിലവേ.
എന്നാൽ ഇപ്പോൾ പുതിയതായി റിലീസിന് ഒരുങ്ങിയിരിക്കുന്ന പാ വിജയ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ജീവ നായകനായ 'അഗത്തിയാ' എന്ന പിരീഡ് ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ ഈ ഗാനം പുനരാവിഷ്കരിച്ചു . ഇത് തങ്ങളുടെ അനുവാദം ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സരിഗമ ഇതിനെതിരെ കോടതിയെ സമീപിച്ചത്.
ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടും വിവിധ പ്ലാറ്റ്ഫോമുകളില്‍ അഗത്തിയായുടെ നിര്‍മ്മാതാക്കളായ വേല്‍സ് ഇന്‍റര്‍നാഷണല്‍ ഗാനം പ്രചരിപ്പിച്ചെന്നാണ് സരിഗമ കേസിൽ ആരോപിച്ചത്. ഗാനത്തിന്റെ സംഗീത സംവിധായകനായ ഇളയരാജയില്‍ നിന്ന് ഗാനത്തിന്‍റെ പകര്‍പ്പവകാശം തങ്ങള്‍ വാങ്ങിയിരുന്നുവെന്നായിരുന്നു വേല്‍സ് ഇന്‍റര്‍നാഷണലിന്‍റെ വാദം. എന്നാൽ കേസിൽ ഇളയരാജക്ക് പ്രതികൂലമായാണ് വിധിവന്നത്. ഗാനത്തിന്‍റെ പകര്‍പ്പവകാശം സരിഗമയ്ക്ക് ആണെന്നും അത് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ ചിത്രത്തിന്‍റെ സംഗീത സംവിധായകനായ ഇളയരാജയ്ക്ക് അവകാശമില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.