കലൂരിന്റെ സ്വന്തം ഷെർലക്ക് ഹോംസ് കയ്യടി നേടി മമ്മൂട്ടി-ഗോകുൽ സുരേഷ് കോമ്പൊ

Update: 2025-01-25 09:32 GMT

സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കോമഡി ഇൻവെസ്റ്റിഗേഷൻ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്ര നായകനായി മമ്മൂട്ടിയെത്തുമ്പോൾ അദ്ദേഹത്തിനൊപ്പം യുവതാരം ഗോകുൽ സുരേഷും നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഡൊമിനിക് എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി മമ്മൂട്ടിയും അദ്ദേഹത്തിന്റെ സഹായിയായ വിക്കി എന്ന വിഘ്‌നേശ് ആയി ഗോകുൽ സുരേഷും ചിത്രത്തിൽ നിറഞ്ഞാടുകയാണ്. കലൂരിന്റെ ഷെർലക് ഹോംസ് ആയി ഡൊമിനിക് കേസ് അന്വേഷിക്കുമ്പോൾ ആ ഷെർലക്കിന്റെ സ്വന്തം വാട്സൺ എന്ന പ്രതീതിയാണ് ഗോകുൽ കഥാപാത്രം ജനിപ്പിക്കുന്നത്.

ഓൺസ്‌ക്രീനിലെ ഇരുവരുടെയും രസതന്ത്രം അതി ഗംഭീരമായിരുന്നു. ഇരുവരുടേയും കോമഡി ടൈമിങ്ങും ശരീര ഭാഷയും ഈ കഥാപാത്രങ്ങളെ ഏറെ ഊർജസ്വലരാക്കിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്ന രംഗങ്ങളെല്ലാം പ്രേക്ഷകർക്കു ഒരു ചിരി വിരുന്നായി മാറുന്നുണ്ടെന്നതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കളഞ്ഞു കിട്ടുന്ന ഒരു പഴ്സും അതിന്റെ ഉടമയെ തേടിപോകുമ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളും ട്വിസ്റ്റുമൊക്കെയാണ് ചിത്രം. കുടുംബ പ്രേക്ഷകരേയും യുവ പ്രേക്ഷകരേയും ഒരുപോലെ കയ്യിലെടുക്കുന്ന ഈ കോംബോ, എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും നമ്മൾ കണ്ടിട്ടുള്ള മമ്മൂട്ടി- സുരേഷ് ഗോപി ടീമിനെ ഓർമിപ്പിക്കുന്നു. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി കഥാപാത്രത്തിനൊപ്പം എത്തിയ സുരേഷ് ഗോപിയെ ആണ് ഇന്ന് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിലെ ഗോകുൽ സുരേഷും ഓർമ്മിപ്പിക്കുന്നത്. എന്നാൽ ആ പഴയ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഡൊമിനിക്കിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടി- ഗോകുൽ സുരേഷ് കോംബോ പരത്തുന്ന ഹാസ്യം തന്നെയാണ്. തിയേറ്ററിൽ ചിരി വിതറാൻ ഇരുവരുടെയും കൗണ്ടറുകൾക്ക് സാധിക്കുന്നുണ്ട്. അത് തന്നെയാണ് സിനിമ ഏറെയിഷ്ടപ്പെടാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. കൂട്ടുകാരെ പോലെയും സഹോദരങ്ങളെ പോലെയും ഗുരു- ശിഷ്യ ബന്ധം പോലെയുമൊക്കെ സ്‌ക്രീനിൽ ഇരുവരും നിറയുമ്പോൾ പ്രേക്ഷകരും നിറഞ്ഞ ചിരിയോടെ അവർക്കൊപ്പം സഞ്ചരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സാധാരണ ഇൻവെസ്റ്റിഗേഷൻ സിനിമകിളിലേതുപോലെ പൊലിപ്പിച്ചു പറയാൻ തക്ക ആക്ഷൻ രംഗങ്ങളൊന്നുമില്ലാതെ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കുവാൻ സിനിമക്ക് സാധിക്കുന്നുണ്ട്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ആറാമത്തെ ചിത്രം രചിച്ചത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ചിത്രത്തിൽ സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു ആർ ദേവ് ഛായാഗ്രഹണം നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ദർബുക ശിവ ആണ്.

Tags:    

Similar News